Tuesday, February 23, 2010

എനിക്കെന്ത് കിട്ടും??????

എനിക്കെന്ത് കിട്ടും എന്നത് മാത്രമായിരിക്കുന്നു ഇന്ന് എല്ലാത്തിന്‍റെയും ലക്ഷ്യം. മനുഷ്യനെ മനുഷ്യനായി കാണാനും അവനെ സ്നേഹിക്കാനുമുള്ള മനസ്സിനെ തന്നെ അത് കവര്‍ന്നെടുത്തു. ബന്ധങ്ങളെ, കുടുംബപരമോ സാമൂഹികപരമോ ആയ എല്ലാ ബന്ധങ്ങളെയും അത് കച്ചവടവല്‍ക്കരിച്ചു.സ്വന്തം മാതാവിനോട് പോലും അഡ്ജസ്റ്റുമെന്‍റുകളെക്കുറിച്ച് സംസാരിക്കുന്ന മകനും, ഉപയോഗിച്ച് ശേഷം വലിച്ചെറിയാനുള്ള ഒരു ഉപഭോഗവസ്തുവായി സ്വന്തം സഹധര്‍മ്മിണിയെ കാണുന്ന ഭര്‍ത്താവും ഉണ്ടാവുന്നു.പിതൃസ്വത്ത് അന്യായമായി കൈക്കലാക്കാന്‍ സഹോദരന്‍ സഹോദരനെ കൊല ചെയ്യുന്നു. ആത്മാര്‍ത്ഥ സുഹൃദ്ബന്ധങ്ങള്‍ പോലും ഇന്ന് കിട്ടാക്കനിയായി. തന്‍റെ താത്പര്യങ്ങള്‍ക്ക് വേണ്ടി ബന്ധങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഓരോ സുഹൃത്തുക്കളും ചിന്തിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ എന്താണെന്‍റെ ലാഭം എന്നത് എല്ലാ മൂല്യങ്ങളുടെയും അന്തകനായി മാറുന്നു.

സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടുമുക്കാല്‍ പ്രശ്നങ്ങളുടെയും കാരണം ഈ ലാഭചിന്ത ഉണ്ടാക്കിത്തീര്‍ത്ത സ്വാര്‍ത്ഥതയല്ലേ. വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളെ പുഴയാലേക്കൊഴുക്കുന്ന അതിലൂടെ ജനലക്ഷങ്ങളുടെ ജീവിതം നരകപൂര്ണ്ണമാക്കിത്തീര്ക്കുന്ന മുതലാളിമാര്‍ , ജനകോടികളെ കൊന്നൊടുക്കുന്ന, തലമുറകളെത്തന്നെ തീരാദുരിതങ്ങളിലകപ്പെടുത്തുന്ന ഭീകര യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന ആയുധകച്ചവടക്കാര്‍ ഇവരൊക്കെ ഇത്ര ക്രൂരന്‍മാരായത് എങ്ങനെ എന്ന് നാം പലപ്പോഴും ആലോചിക്കാറുണ്ട്. നമ്മിലോരോരുത്തരിലും കുടികൊള്ളുന്ന ലാഭമനസ്സിന്‍റെ ഭീകരരൂപങ്ങളാണ് അവിടെ കാണുന്നതെന്നതല്ലേ സത്യം. ആരെ കൊന്നിട്ടും ആര് നശിച്ചിട്ടും ആയാലും എനിക്കാസ്വദിക്കണം പരമാവധി എന്നായിരിക്കുന്നു.

Wednesday, February 17, 2010

രണ്ട്‌ യുവാക്കള്‍ സൃഷ്‌ടിച്ച യുദ്ധവിരുദ്ധ മാതൃക

സലാം പാക്‌സും റെയ്‌ഡ്‌ ജറാറും. വിസ്‌മൃതിയിലാണ്ടു പോയ രണ്ട്‌ പേരുകള്‍. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ്‌ ഇറാഖില്‍ അമേരിക്കന്‍ സൈന്യം നരനായാട്ട്‌ നടത്തിയ കാലത്ത്‌ യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെ ആവേശമായിരുന്നു ഈ രണ്ട്‌ പേരുകള്‍. ഇന്ന്‌ അഫ്‌ഗാനിസ്‌താനിലേക്ക്‌ ബരാക്‌ ഒബാമയുടെ ഭരണ കൂടം സൈനിക നീക്കം ശക്തമാക്കുമ്പോഴും ഇറാനെതിരെ കണ്ണുരുട്ടുമ്പോഴും യുദ്ധത്തിന്റെയും മാധ്യമ പ്രവര്‍ത്തനത്തിന്റെയും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളുടെയും ചരിത്രത്തിലെ സുവര്‍ണ നാമങ്ങളായി ഈ രണ്ട്‌ യുവാക്കള്‍ തുടരുന്നു.

2003ല്‍ ജോര്‍ജ്‌ ബുഷ്‌ ജൂനിയറിന്റെ നേതൃത്വത്തില്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ തുടച്ചു നീക്കാന്‍ ഉത്തരവിറങ്ങിയപ്പോള്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം ഇറാഖിലെ യുദ്ധഭൂമിയിലേക്ക്‌ പോയ കൂലിയെഴുത്തുകാര്‍ ലോകത്തിനു നല്‌കുന്ന വിവരങ്ങള്‍ വിശ്വസിക്കാനായിരുന്നു വായനക്കാരുടെ വിധി. അമേരിക്കയിലെയും ബ്രിട്ടനിലെയും അടക്കം ലോകത്തെ മുന്‍നിര മാധ്യമങ്ങളെല്ലാം ഈ വളച്ചൊടിച്ച `നേരുകള്‍' മാത്രമേ അധിനിവേശ ഭൂമിയില്‍ നിന്ന്‌ അറിഞ്ഞിരുന്നുള്ളൂ.


അമേരിക്കന്‍ അധിനിവേശത്തിനെതിരെ ക്യാമറക്കണ്ണിലൂടെ പടവെട്ടിയ അല്‍ജസീറ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവരെയെല്ലാം അമേരിക്കന്‍ ബോംബുകള്‍ വിഴുങ്ങി. അപ്പോഴും സൈന്യത്തിന്റെ ക്യാംപിലിരുന്ന്‌ സി എന്‍ എന്‍ അടക്കമുള്ള അമേരിക്കന്‍ ചാനലുകളും എ പിയും എ എഫ്‌ പിയും റോയിട്ടേഴ്‌സും സത്യങ്ങളെ വളച്ചൊടിച്ച്‌ പുറംലോകത്തെത്തിച്ചു. പൗരാണിക മെസപ്പെട്ടോമിയയുടെ ഹൃദയ ഭൂമിയിലൂടെ മരണം വിതച്ചുകൊണ്ട്‌ അപാഷെ ഹെലികോപ്‌റ്ററുകള്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വിതറുമ്പോഴും അമേരിക്കക്ക്‌ താല്‌പര്യമുള്ള വാര്‍ത്തകള്‍ മാത്രം പുറംലോകത്തെത്തി.


ഈ സമയത്തായിരുന്നു ബഗ്‌ദാദിലെ ഇരട്ടുമുറി വീടിന്റെ ചുമുരുകള്‍ക്കകത്തു നിന്നും സലാം പാക്‌സ്‌ ആധുനിക സാങ്കേതിക വിദ്യയുടെ നൂതന സംവിധാനമുപയോഗിച്ച്‌ ലോകത്തോട്‌ സത്യം വെളിപ്പെടുത്തിയത്‌. ഏത്‌ സമയവും വീടിനു മുകളില്‍ മൂളിയെത്തുന്ന മരണത്തെ കാത്തിരിക്കവേ ജോര്‍ദാനിലെ സുഹൃത്തിന്‌ ഇന്റര്‍നെറ്റ്‌ ബ്ലോഗ്‌ വഴി എഴുതിയ കുറിപ്പുകളിലൂടെ സലാം ഇറാഖില്‍ സംഭവിക്കുന്നത്‌ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജോര്‍ദാനില്‍ ആര്‍ക്കിടെക്‌ച്വര്‍ ബിരുദം ചെയ്യവെ പരിചയപ്പെട്ട കൂട്ടുകാരന്‍ റെയ്‌ഡ്‌ ജറാറിനെഴുതിയ കുറിപ്പുകളായിരുന്നു ഇത്‌. നാട്ടിലെ വിശേഷങ്ങള്‍ അറിയിച്ചുകൊണ്ട്‌ സലാം പാക്‌സ്‌ ജെറാറിന്‌ ഇ മെയില്‍ ചെയ്യുമായിരുന്നു. എന്നാല്‍ സ്ഥിരമായി ഇമെയില്‍ പരിശോധിക്കാത്ത ജെറാറിനെ യുദ്ധ വിശേഷങ്ങള്‍ ദിനേന അറിയിക്കാനായിരുന്നു സലാം ബ്ലോഗിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയത്‌.


`റെയ്‌ഡ്‌, നീ എവിടെ' എന്ന പേരില്‍ ബ്ലോഗില്‍ കുറിക്കപ്പെട്ട യുദ്ധവിശേഷങ്ങള്‍ അതിവേഗമായിരുന്നു ലോകം ശ്രദ്ധിക്കപ്പെട്ടത്‌. അമേരിക്കയിലെ നിഷ്‌പക്ഷ മാധ്യമങ്ങള്‍ വരെ പിന്നീട്‌ ഇറാഖിന്റെ പച്ചയായ വിവരണത്തിനായി സലാം പാക്‌സിന്റെ ബ്ലോഗില്‍ പരതാന്‍ തുടങ്ങി. ഓരോ ദിവസവും 20,000 പേര്‍ വീതം ബ്ലോഗ്‌ സന്ദര്‍ശിച്ചതായാണ്‌ കണക്കുകള്‍. ഇറാഖിന്റെ പ്രാന്തങ്ങളില്‍ അമേരിക്കന്‍ സൈന്യം കാട്ടിക്കൂട്ടിയ ദുരന്ത ചിത്രങ്ങള്‍ പാക്‌സിന്റെ ബ്ലോഗിലൂടെ ലോകം വായിച്ചുകൊണ്ടിരുന്നു. ഇടക്ക്‌ മുറിഞ്ഞെങ്കിലും പാക്‌സ്‌ 2004 സപ്‌തംബര്‍ വരെ ഇത്‌ തുടര്‍ന്നു.

ദി ഗാര്‍ഡിയന്‍ പത്രവും അറ്റ്‌ലാന്റിക്‌ ബുക്‌സും കൂടിചേര്‍ന്ന്‌ സലാം പാക്‌സിന്റെ ബ്ലോഗിലെ കുറിപ്പുകള്‍ ദി ബഗ്‌ദാദ്‌ ബ്ലോഗ്‌ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്‌തകം ചൂടപ്പം പോലെയായിരുന്നു വിറ്റുപോയത്‌. ഇന്നും സലാം പാക്‌സ്‌ എന്നപേരില്‍ തന്നെ അറിയപ്പെടുന്ന ബ്ലോഗര്‍ ഏറെക്കാലത്തെ നിഗൂഢതകള്‍ക്കു ശേഷമാണ്‌ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. അമേരിക്കയിലെയും ബ്രിട്ടനിലെയും യുദ്ധ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രതീകവും കൂടിയാണ്‌ സലാം പാക്‌സ്‌. പിന്നീട്‌ ഗാര്‍ഡിയന്റെ ഇറാഖ്‌ കാര്യ ലേഖകനായി പ്രവര്‍ത്തിച്ച സലാം ഒട്ടേറെ അവാര്‍ഡുകളും വാരിക്കൂട്ടി.



എന്നാല്‍ ഈ കൂട്ടുകച്ചവടത്തിലെ പങ്കാളിയായിരുന്ന റെയ്‌ഡ്‌ ജറാറിന്റെ ജീവിതവും ഇന്ന്‌ യുദ്ധ വിരുദ്ധ പോരാട്ടത്തിന്‌ സമര്‍പ്പിക്കപ്പട്ടതാണ്‌. ബഗ്‌ദാദില്‍ ജനിച്ച്‌ ജോര്‍ദാനില്‍ കുടിയേറിയ റെയ്‌ഡ്‌ ഏറ്റവും ഒടുവിലായി അമേരിക്കന്‍ വിമാനക്കമ്പനിയായ ജെറ്റ്‌ ബ്ലൂവില്‍ നിന്നും രണ്ടര ലക്ഷം ഡോളര്‍ നഷ്‌ടപരിഹാരം വാങ്ങിയാണ്‌ ശ്രദ്ധനേടിയത്‌. യുദ്ധക്കൊതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജോണ്‍ എഫ്‌ കെന്നഡി വിമാനത്താവളത്തില്‍ `ഞങ്ങള്‍ നിശ്ശബ്‌ദരാവില്ല' എന്ന ജര്‍മന്‍ നാസിവിരുദ്ധ മുദ്രാവാക്യം ടീഷര്‍ട്ടില്‍ എഴുതിയെത്തിയതാണ്‌ സംഭവത്തിന്‌ കാരണമായത്‌. റെയ്‌ഡിനെ ഇതുമണിഞ്ഞ്‌ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന വാശിയാണ്‌ വിമാനകമ്പനിയായ ജെറ്റ്‌ബ്ലൂവിനെ അടിയറവു പറയിച്ചത്‌. 2007 ആഗസ്‌തില്‍ നടന്ന സംഭവത്തിന്റെ കേസ്‌ അടുത്തിടെയാണ്‌ വിധിയായത്‌. സലാം പാക്‌സിന്റെ ബ്ലോഗിനൊപ്പം റെയ്‌ഡിന്റെ മറുകുറിപ്പുകള്‍ അടങ്ങിയ ഇന്‍ ദി മിഡില്‍ എന്ന ബ്ലോഗും ശ്രദ്ധേയമായിരുന്നു. 2008ല്‍ റെയ്‌ഡ്‌ ജറാര്‍ കുടുംബാഗങ്ങളുടെ യുദ്ധ അനുഭവങ്ങള്‍ അടങ്ങിയ വിവരണങ്ങളുമായി പുറത്തിറക്കിയ The Iraq War Blog, An Iraqi Family's Inside View of the First Year of the Occupation പുസ്‌തകവും ഇന്ന്‌ ലോകത്തിനു മുന്നില്‍ ആവേശമായി മാറുകയാണ്‌.
courtecy: ശബാബ് വാരിക